Psalms 19

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീൎത്തനം.

1ആകാശം ദൈവത്തിന്റെ മഹത്വത്തെ വൎണ്ണിക്കുന്നു;
ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
2പകൽ പകലിന്നു വാക്കു പൊഴിക്കുന്നു;
രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
3ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
4ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും
ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു;
അവിടെ അവൻ സൂൎയ്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
5അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം;
വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.
6ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും
അറുതിവരെ അതിന്റെ അയനവും ആകുന്നു;
അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.
7യഹോവയുടെ ന്യായപ്രമാണം തികവുള്ളതു;
അതു പ്രാണനെ തണുപ്പിക്കുന്നു.
യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു;
അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
8യഹോവയുടെ ആജ്ഞകൾ നേരുള്ളവ;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
യഹോവയുടെ കല്പന നിൎമ്മലമായതു;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9യഹോവാഭക്തി നിൎമ്മലമായതു;
അതു എന്നേക്കും നിലനില്ക്കുന്നു;
യഹോവയുടെ വിധികൾ സത്യമായവ;
അവ ഒട്ടൊഴിയാതെനീതിയുള്ളവയാകുന്നു.
10അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ;
തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
11അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;
അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.
12തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ?
മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
13സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ;
അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.
14എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,
എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും
നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.
Copyright information for Mal1910